top of page
  • Facebook
  • Instagram
  • X

കൊഴുക്കട്ട ശനി

Writer's picture: Kothamangalam DioceseKothamangalam Diocese


പുരാതന ക്രിസ്ത്യാനികള്‍ വലിയനോമ്പിന്റെ നാല്പത്തൊന്നാം നാൾ പരമ്പരാഗതമായി ആചരിക്കുന്ന ദിനമാണ് കൊഴുക്കട്ട ശനി. അമ്പതു നോമ്പിന്റെ ആദ്യ നാല്പതു ദിവസങ്ങൾ ഈശോ മരുഭൂമിയിൽ നാൽപ്പത് ദിനരാത്രങ്ങൾ ഉപവസിച്ചതിനെയും പിന്നീടുള്ള പത്തു ദിവസങ്ങൾ ഈശോയുടെ പീഢാസഹനത്തെയും ഓര്‍ത്ത്‌ ക്രിസ്ത്യാനികള്‍ നോമ്പനുഷ്ഠിക്കുന്നു. കര്‍ത്താവ്‌ നാല്പതുദിവസങ്ങൾക്ക് ശേഷം ഉപവാസം അവസാനിപ്പിച്ചതിനെയോർത്ത് ക്രൈസ്തവരും നാല്പത്തൊന്നാം ദിവസം നോമ്പ് വീടുന്നു. എന്നാല്‍ പിന്നീടുള്ള പത്തു ദിവസം കര്‍ത്താവിന്റെ പീഢാനുഭവത്തെ ഓര്‍ത്ത്‌ നോമ്പ് അനുഷ്ടിക്കുന്നതുകൊണ്ട് അത് വരെ അനുഷ്ഠിച്ചു വന്ന നോമ്പിന്റെ തീഷ്ണത ഒട്ടും കുറക്കാതെ നോമ്പ് വീടുന്നതിനാണ് കൊഴുക്കട്ട ഉണ്ടാക്കുന്നത്‌.

'കൊഴു' എന്നാല്‍ മഴു എന്നര്‍ത്ഥം . "കൊഴു ഭൂമിയെ പിളര്‍ന്നു ചിതറിക്കുന്നത് പോലെ പാതാള വാതിൽക്കല്‍ അവരുടെ അസ്ഥികള്‍ ചിതറിക്കപ്പെട്ടു"

(സങ്കീ 141 : 7) എന്ന വചനം അനുസ്മരിച്ചുകൊണ്ട് നോമ്പിനെ മുറിക്കാന്‍ ഉപയോഗിക്കുന്നത് എന്ന അർത്ഥത്തിലാണ് കൊഴുക്കട്ട എന്ന് ഈപലഹാരത്തിനു പേരുണ്ടായത്.


ലാസറിൻ്റെ ശനി എന്നും ഈ ദിവസം അറിയപ്പെടുന്നുണ്ട്. ജറുസലേമിലേക്കുള്ള യാത്രയ്ക്കിടയില്‍ ഈശോ താൻ ഉയിർപ്പിച്ച ബഥാനിയായിലെ ലാസറിന്റെ ഭവനത്തിലെത്തിയപ്പോൾ ലാസറിന്റെ സഹോദരിമാരായ മർത്തായും മറിയവും തിടുക്കത്തില്‍ മാവുകുഴച്ച് ഈശോയ്ക്ക് തയ്യാറാക്കി നൽകിയ ഭക്ഷണത്തിൻ്റെ ഓർമയ്ക്കായി കൂടിയാണ് പുരാതന കാലം മുതലേ കേരളത്തിലെ നസ്രാണികൾ ഓശാന ഞായറിൻ്റെ തലേദിവസം കൊഴുക്കട്ട തയ്യാറാക്കിയിരുന്നത്.


പീഡാനുഭവചരിത്രത്തിൽ ഈശോയെ എറിയാൻ ഉപയോഗിച്ച കല്ലുകളെ അനുസ്മരിപ്പിക്കുന്നതാണു കൊഴുക്കട്ടയെന്ന് ഒരു വിശ്വാസമുണ്ട്. ഈശോ യെ തൈലാഭിഷേകം നടത്താൻ ഭക്തസ്ത്രീകൾ കരുതിവച്ച സുഗന്ധദ്രവ്യങ്ങൾ അടക്കം ചെയ്ത പാത്രത്തെ സൂചിപ്പിക്കുന്നതാണു മധുരം അകത്തു ചേർത്ത കൊഴുക്കട്ടയെന്നതാണ് മറ്റൊരു വിശ്വാസം. പലഹാരം ഉണ്ടാക്കുന്നയാളുടെ കൈവിരല്‍പ്പാടുകള്‍ കൊഴുക്കട്ടയില്‍ ഉണ്ടാവണമെന്നാണ് പൂർവികർ പറഞ്ഞിരുന്നത്



1,525 views0 comments

Comments


bottom of page